മസ്തിഷ്ക ആരോഗ്യം: ഇസ്ലാമിക മാര്‍ഗനിര്‍ദ്ദേശങ്ങള്‍

മസ്തിഷ്ക ആരോഗ്യം: ഇസ്ലാമിക മാര്‍ഗനിര്‍ദ്ദേശങ്ങള്‍
  • ഏപ്രിൽ 21, 2021
  • ഇബ്റാഹീം ശംനാട്

ഇസ്ലാം അദൃശ്യമായ കാര്യങ്ങളില്‍ മാത്രം ഊന്നുന്ന ആറാം നൂറ്റാണ്ടിലെ മാതമാണെന്നും അത് ബൗദ്ധിക പ്രവര്‍ത്തനങ്ങള്‍ക്കും മസ്തിഷ്ക പോഷണത്തിനും വിജ്ഞാനത്തിനും തീരെ വിലകല്‍പിക്കുന്നില്ലെന്നും ശത്രുക്കള്‍ ആരോപിക്കാറുണ്ട്. എന്നാല്‍ മനഷ്യ ബുദ്ധിയെ ഏറെ വിലമതിക്കുകയും അതിനെ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും ഇസ്ലാം നല്‍കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ എക്കാലത്തും പ്രസക്തമാണ് എന്നതാണ് വസ്തുത. ഇസ്ലാമിക ശരീഅത്തിന്‍റെ പഞ്ച ലക്ഷ്യങ്ങളിലൊന്ന് മസ്തിഷ്കത്തിന്‍റെ സംരക്ഷണമാണ്.

മസ്തിഷ്കത്തെ സംരക്ഷിക്കുന്നതില്‍ പഠനത്തിനും മനനത്തിനും വലിയ പ്രാധാന്യമുണ്ടെന്ന് വ്യക്തമാക്കിയ ഇസ്ലാമിക ശരീഅത്തിന്‍റെ മൂലസ്രോതസ്സുകളിലൊന്നാണ് വിശുദ്ധ ഗ്രന്ഥമാണ് ഖുര്‍ആന്‍. അതിന്‍റെ ആദ്യ കല്‍പന വായിക്കുക എന്നതാണ്. മസ്തിഷ്ക വളര്‍ച്ചക്കും നിലനില്‍പിനും പോഷകാഹാരം ആവശ്യമുള്ളത് പോലെ വായനയും അറിവും അനിവാര്യമാണ്. വിജ്ഞാനം ആര്‍ജ്ജിക്കല്‍ ഓരോ മുസ്ലിന്‍റെ നിര്‍ബന്ധ ബാധ്യതയാണെന്ന് നബി (സ) പറഞ്ഞു.

സമ്പത്തുള്‍പ്പടെ മറ്റെല്ലാ കാര്യങ്ങളെക്കാള്‍ മനുഷ്യന് ഏറ്റവും അമൂല്യമായത് അവന്‍റെ മസ്തിഷ്കമാണ്. മസ്തിഷ്കത്തിന്‍റെ ആരോഗ്യമാണ് ജീവിതകാലം മുഴുവന്‍ ഏറ്റവും പ്രധാനമായിട്ടുള്ളത്. അതിനാലാവാം മസ്തിഷ്ക സംരക്ഷണത്തിന് ഇസ്ലാം വലിയ പ്രധാന്യം നല്‍കിയത്. മസ്തിഷ്കം, ചിന്ത എന്നിവയെ ദ്യോതിപ്പിക്കുന്ന അറബി പദമാണ് ‘അഖ്ല്‍’. ആ പദം വിവിധ വകഭേദങ്ങളോടെ ഖുര്‍ആനില്‍ പല സ്ഥലങ്ങളിലായി 49 തവണയിലധികം ആവര്‍ത്തിച്ചിതില്‍ അതിന്‍റെ പ്രധാന്യം വ്യക്തമാണ്.

മസ്തിഷ്കം സംരക്ഷിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗമായി ഇസ്ലാമിക ശരീഅത്ത് നല്‍കുന്ന സുപ്രധാനമായ നിര്‍ദ്ദേശമാണ് മദ്യമുള്‍പ്പടെയുള്ള എല്ലാ ലഹരി പദാര്‍ത്ഥങ്ങളേയും നിരോധിച്ചത്. ഖുര്‍ആന്‍ പറയുന്നു: വിശ്വസിച്ചവരേ, മദ്യവും ചൂതും പ്രതിഷ്ഠകളും ഭാഗ്യപരീക്ഷണത്തിനുള്ള അമ്പുകളും പൈശാചികവൃത്തികളില്‍പെട്ട മാലിന്യങ്ങളാണ്. അതിനാല്‍ നിങ്ങള്‍ അവയൊക്കെ ഒഴിവാക്കുക. നിങ്ങള്‍ വിജയിച്ചക്കോം. ( 5:90 )

എല്ലാ മദ്യവും ലഹരിയാണെന്നും എല്ലാ ലഹരിയും നിരോധിച്ചതായും നബി (സ) അരുളീട്ടുണ്ട്. മനുഷ്യന്‍റെ ഏറവും വലിയ പ്രത്യേകത അവന്‍റെ ബുദ്ധിയാണെന്നും മദ്യം ബുദ്ധിയുടെ ശത്രുവാണെന്നും പ്രമുഖ പണ്ഡിതന്‍ ഇമാം റാസി പറഞ്ഞു. ലഹരി ഉപയോഗിക്കുന്നവര്‍ക്ക് ഇസ്ലാമിക ശരീഅത്ത് കടുത്ത ശിക്ഷ നിയമമാക്കിയതിന്‍റെ കാരണം ബുദ്ധിയെ സംരക്ഷിക്കുക എന്നതാണ്. നബി (സ) പറഞ്ഞു: ഈ ലോകത്ത് മദ്യപിച്ചവന്‍ അതിന് അടിമയായി മരിച്ചു.

മസ്തിഷ്ക സംരക്ഷിക്കാനുള്ള മറ്റൊരു മാര്‍ഗം ശാസ്ത്രീയ തെളിവുകളെ അന്വേഷിക്കലും അത് പിന്തുടരലുമാണ്. അന്ധമായ അനുകരണത്തില്‍ ചിന്തയൊ മസ്തിഷ്കമൊ പ്രവര്‍ത്തിക്കുന്നില്ലല്ലോ? ഖുര്‍ആന്‍ പറയുന്നു : “ഒരുവിധ തെളിവോ ന്യായമോ ഇല്ലാതെ ആരെങ്കിലും അല്ലാഹുവോടൊപ്പം വേറെ ഏതെങ്കിലും ദൈവത്തെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നുവെങ്കില്‍ അവന്‍റെ വിചാരണ തന്‍റെ നാഥന്‍റെ അടുത്തുവെച്ചുതന്നെയായിരിക്കും. തീര്‍ച്ചയായും സത്യനിഷേധികള്‍ വിജയം വരിക്കുകയില്ല. (ഖുര്‍ആന്‍ 23:117)

ഏതൊരു അവയവവും അത് ഉപയോഗിക്കുന്നതിനനുസരിച്ചാണ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുക. മസ്തിഷ്കത്തെ സംബന്ധിച്ചേടുത്തോളവും ഈ പ്രസ്താവം വളരെ പ്രസക്തമാണ്. ഖുര്‍ആന്‍ മനുഷ്യനെ നിരന്തരമായി പ്രേരിപ്പിക്കുന്ന കാര്യങ്ങളിലൊന്ന് മസ്തിഷ്കം ഉപയോഗിച്ച് ചുറ്റുപാടുകളേയും പ്രപഞ്ചത്തേയും ചിന്തിക്കാനാണ്. ഖുര്‍ആന്‍ പറയുന്നു: ആകാശഭൂമികളുടെ സൃഷ്ടിയിലും രാപ്പകലുകള്‍ മാറിമാറി വരുന്നതിലും ബുദ്ധിയുള്ളവര്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. ( 3:190 )

അനാവശ്യ കാര്യങ്ങളില്‍ മുഴുകുന്നതും സമയം പാഴാക്കി കളയുന്നതും മസ്തിഷ്ക വളര്‍ച്ചക്ക് വിഘാതമാണ്. അതിനാല്‍ ഖുര്‍ആന്‍ അതില്‍നിന്നും വിട്ടുനില്‍ക്കാന്‍ നമ്മെ ഉദ്ബോധിപ്പിക്കുന്നു: നിനക്ക് അറിഞ്ഞുകൂടാത്ത സംഗതികളുടെ പിന്നാലെ കൂടാതിരിക്കുക. നിശ്ചയം, കണ്ണും കാതും മനസ്സുമെല്ലാംതന്നെ ചോദ്യം ചെയ്യപ്പടുന്നതാകുന്നു. ( 17:36 )

ഏതൊരു കാര്യത്തിലും അന്ധമായ അനുകരണം ചിന്തയെ മരവിപ്പിക്കുകയും ബുദ്ധിയെ നിഷ്ക്രയമാക്കുകയും ചെയ്യുന്നതാണ്. അത്തരം ബുദ്ധിഹീനമായ പ്രവണതകളെ ഖുര്‍ആന്‍ കര്‍ശനമായി വിലക്കി. ഖുര്‍ആന്‍ പറയുന്നു: അല്ലാഹു ഇറക്കിത്തന്ന സന്ദേശം പിന്‍പറ്റാന്‍ ആവശ്യപ്പെട്ടാല്‍ അവര്‍ പറയും: ”ഞങ്ങളുടെ പൂര്‍വ പിതാക്കള്‍ പിന്തുടര്‍ന്നതായി ഞങ്ങള്‍ കണ്ടതിനെ മാത്രമേ ഞങ്ങള്‍ പിന്‍പറ്റുകയുള്ളൂ.” അവരുടെ പിതാക്കള്‍ ഒന്നും ചിന്തിക്കാത്തവരും നേര്‍വഴി പ്രാപിക്കാത്തവരുമായിരുന്നിട്ടും! ( 2:170 )

സമൂഹത്തില്‍ ഉടലെടുക്കുന്ന നവംനവങ്ങളായ പ്രശ്നങ്ങള്‍ക്ക് ഖുര്‍ആനിന്‍റെയും തിരുസുന്നത്തിന്‍റെയും അടിസ്ഥാനത്തില്‍ ചിന്തിച്ച ഇജ്തിഹാദിലൂടെ പരിഹാരം കാണാന്‍ നിര്‍ദ്ദേശിച്ചത് മസ്തിഷ്കത്തെ ക്രയാത്മകമാക്കുന്നതോടൊപ്പം, മനുഷ്യന്‍റെ ജീവിത സങ്കീര്‍ണ്ണതകളെ ലഘൂകരിക്കാനും സഹായിക്കുന്നതാണ്. ഇങ്ങനെ ബുദ്ധിയുടെ പരിപോഷണത്തിനായി ഒട്ടനേകം മാര്‍ഗനിര്‍ദ്ദേശങ്ങളും പ്രചോദനങ്ങളും ഖുര്‍ആനിലും തിരുസുന്നത്തിലും കാണാം.

അമിതമായ ഭോഗത്വര, ആഡംഭരഭ്രമം, അമിതമായ ഭക്ഷണപ്രിയം തുടങ്ങിയവയും ബുദ്ധിയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്. അതിനാല്‍ വയറിന്‍റെ മൂന്നിലൊരു ഭാഗം ഒഴിച്ചിടാന്‍ നബി (സ) ഉപദേശിച്ചത് സുവിതിദമാണ്. കൂടാതെ ആഭിചാരം, ജോത്സ്യം തുടങ്ങിയ അന്ധവിശ്വാസങ്ങളേയം ഇസ്ലാം നിരോധിച്ചു. എന്നാല്‍ മസ്തിഷ്കം ഉപയോഗിക്കാതരിക്കുന്നത് മ്ലേച്ചമായിട്ടാണ് ഖുര്‍ആന്‍ ചിത്രീകരിച്ചിട്ടുള്ളത്. അവരെ മൃഗത്തോട് ഉപമിക്കുകയുണ്ടായി.

മസ്തിഷ്കത്തിന്‍റെ ഉപയോഗത്തിന് ഇത്രയും ഫലപ്രദമായ നിര്‍ദ്ദേശങ്ങള്‍ മറ്റൊരു ദര്‍ശനത്തിലും നമുക്ക് കാണാന്‍ സാധ്യമല്ലെന്നിരിക്കെ, ഖുര്‍ആനിന്‍റെ അനുയായികള്‍ ചിന്താരംഗത്തും സര്‍ഗാത്മക മേഖലയിലും സാധ്യമായ അവസരങ്ങള്‍ ഉപയോഗപ്പെടുത്തി ബുദ്ധിപരമായ മാന്ദ്യത്തില്‍ നിന്നും കരകയറാനുള്ള ഉല്‍കടമായ അഭിലാഷം ഉണ്ടായാല്‍ മാത്രമെ നമ്മുടെ ഇന്നത്തെ അവസ്ഥയില്‍ ഒരു മാറ്റം പ്രതീക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.

സാങ്കേതിക വിദ്യയുടെ അന്തിമ ഗുണഭോഗ്താവ് (End User) എന്നതില്‍ നിന്ന്, ഭാവി തലമുറ അതിന്‍റെ കണ്ടുപിടുത്തക്കാരും നിര്‍മ്മാതാക്കളുമായി ഉയര്‍ന്നാല്‍ മാത്രമെ നമ്മുടെ പതിതാവസ്ഥക്ക് മാറ്റം ഉണ്ടാവുകയുള്ളൂ. അതോടൊപ്പം ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശാസ്ത്രത്തിനും സാങ്കേതിക വിദ്യക്കും ഊന്നല്‍ നല്‍കുന്ന വൈവിധ്യമാര്‍ന്ന പുതിയ വിദ്യാഭ്യാസ പദ്ധതിയും സമാനമായി ആവിഷ്കരിച്ച് മുന്നേട്ട് വരേണ്ടതും അനിവാര്യമാണ്. ഇതിന് വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് ശക്തമായ സമ്മര്‍ദ്ദം ഉയരേണ്ടതുണ്ട്. ഭാവിയിലെ അതിജീവനത്തിന് പോലും കരുത്തേകാന്‍ ബുദ്ധിപരമായ വളര്‍ച്ച സഹായിക്കും.