ദുല്‍ഹജ്ജ് മാസത്തില്‍ അനുഷ്ഠിക്കാന്‍ പത്ത് കാര്യങ്ങള്‍

ദുല്‍ഹജ്ജ് മാസത്തില്‍ അനുഷ്ഠിക്കാന്‍ പത്ത് കാര്യങ്ങള്‍
  • മെയ്‌ 29, 2024
  • ഇബ്‌റാഹിം ശംനാട്

ഹിജ്റ വര്‍ഷ കലണ്ടറിലെ അവസാന മാസമാണല്ലോ ദുല്‍ഹജ്ജ് മാസം. ദുല്‍ഹജ്ജിലെ ആദ്യ പത്ത് ദിനങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണെന്ന് ഖുര്‍ആനും തിരുവചനങ്ങളും സാക്ഷ്യപ്പെടുത്തുന്നു. ഖുര്‍ആന്‍ പത്ത് ദിനങ്ങളുള്ള മാസമാണിത് എന്ന് വിശേഷിപ്പിച്ച മാസമാണ് ദുല്‍ഹജജ്. (അധ്യായം 89:1,2). ഈ ദിവസങ്ങളില്‍ ചെയ്യുന്ന സല്‍കര്‍മ്മങ്ങളെക്കാള്‍ അല്ലാഹുവിന് ഇഷ്ടപ്പെടുന്ന മറ്റൊരു കര്‍മ്മവുമില്ലെന്ന് പ്രവാചകന്‍ (സ) പറഞ്ഞു. ദുല്‍ഹജ്ജ് മാസത്തിന്‍റെ ആദ്യ പത്ത് ദിനങ്ങളില്‍ അനുഷ്ടിക്കേണ്ട പത്ത് കാര്യങ്ങള്‍ ചുവടെ:

1. ദുല്‍ഹജ്ജ് മാസത്തിലെ ആദ്യ പത്ത് ദിവസങ്ങളില്‍ ചെയ്യേണ്ട ഏറ്റവും പ്രധാന കര്‍മ്മം, നമസ്കാരം തുടങ്ങിയവയോടൊപ്പം, ഹജ്ജ് തന്നെയാണ്. സാമ്പത്തികമായും ശാരീരികമായും കഴിവുള്ളവര്‍ ദുല്‍ഹജ്ജ് എട്ടിന് ആരംഭിച്ച് അഞ്ചൊ ആറൊ ദിവസങ്ങളിലായി നടക്കുന്ന ഹജ്ജ് കര്‍മ്മങ്ങളില്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഭാഗഭാക്കാവുക. അതിന് കഴിയാത്തവര്‍ ഹജ്ജ് അനുഷ്ഠിക്കാന്‍ നിരന്തരമായി പ്രാര്‍ത്ഥിക്കുക. ഹജ്ജ് ചെയ്തവരാകട്ടെ, ഹജ്ജ് നല്‍കിയ പാഠങ്ങള്‍ അയവിറക്കുകയും അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുക.

2. ഹജ്ജ് അടിസ്ഥാനമാക്കി മുസ്ലിംകളെ രണ്ടായി വിഭജിക്കാം. ഹജ്ജിന് പോകുന്നവരും പോകാത്തവരും. ഹജ്ജിന് പോവാത്ത ഭൂരിപക്ഷം, ഈ ദിവസങ്ങളില്‍ ഹാജിമാരെ പോലെ പുണ്യങ്ങളാര്‍ജ്ജിക്കാന്‍ പല കാര്യങ്ങളും ചെയ്യാം. ദുല്‍ഹജ്ജ് ആദ്യ ഒമ്പത് ദിവസങ്ങളില്‍ നോമ്പനുഷ്ടിക്കുന്നത് ഉത്തമമാണ്. വിശിഷ്യ അറഫ ദിനത്തില്‍ നോമ്പനുഷ്ടിക്കുന്നത് ചെയ്തതും വരാനിരിക്കുന്നതുമായ പാപങ്ങളെ പൊറുക്കുമെന്ന് നബി (സ) അരുളിയിട്ടുണ്ട്.

3. ദികുറുകള്‍ അധികരിപ്പിക്കുക. നബി (സ) പറഞ്ഞു: ഈ പത്ത് ദിവസത്തെക്കാള്‍ നല്ല പ്രവൃത്തികള്‍ ചെയ്യാന്‍ അല്ലാഹുവിന് ഇഷ്ടപ്പെട്ട ദിനങ്ങളില്ല. അതിനാല്‍ തഹ് ലീല്‍ (ലാ ഇലാഹ ഇല്ലളളാഹ് എന്ന് പറയുക), തക്ബീര്‍ (അല്ലാഹു അക്ബര്‍ എന്ന് പറയുക), തഹ്മീദ് (അല്‍ഹംദു ലില്ലാ എന്ന് പറയുക) വീടിലും പള്ളികളിലും വഴിയോരങ്ങളിലുമെല്ലാം ധാരാളമായി ഈ ദികുറുകള്‍ ചൊല്ലുക. അല്ലാഹുവിനോട് കൂടുതല്‍ അടുക്കുവാനും മന:സമാധാനം കൈവരിക്കാനും ദിക്റിലൂടെ സാധിക്കുന്നതാണ്.

4. ‘തഹജ്ജുദ്’ പതിവാക്കുക. രാത്രിയുടെ അന്ത്യയാമങ്ങളില്‍ അല്ലാഹു ഒന്നാം ആകാശത്തേക്ക് ഇറങ്ങിവരുകയും അടിമകളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്യുമെന്ന് ഹദീസുകളില്‍ കാണാം. ‘എന്നോട് പ്രാര്‍ത്ഥിക്കുന്ന ആരെങ്കിലുമുണ്ടൊ? അങ്ങനെയുണ്ടെങ്കില്‍ ഞാന്‍ അവന്‍റെ പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കുന്നതാണ്. എന്നോട് ചോദിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍, ഞാന്‍ അവന്‍റെ അപേക്ഷ പരിഗണിക്കുന്നതാണ്. എന്നോട് ആരെങ്കിലും മാപ്പിനിരക്കുകയാണെങ്കില്‍, ഞാന്‍ അവന് മാപ്പ് നല്‍കുന്നു.’

5. ഖുര്‍ആനിലേക്ക് മടങ്ങാനുള്ള നല്ല അവസരമാണ് ദുല്‍ഹജ്ജ് പത്ത് ദിനങ്ങള്‍. ദുല്‍ഹജ്ജ് മാസത്തോടെ ഒരു ഹിജ്റ വര്‍ഷം കൂടി ജീവിതത്തോട് വിട പറയുകയാണ്. വരും ദിനങ്ങളില്‍ ഖുര്‍ആന്‍ പഠനം തുടരുമെന്ന പ്രതിജ്ഞ എടുക്കുക. അതിന്‍റെ സന്ദേശം ഗ്രഹിക്കാന്‍ ശ്രമിക്കുക. അതിലുള്ള കല്‍പനകള്‍ നടപ്പിലാക്കുക. ഖുര്‍ആനുമായുള്ള ബന്ധം ഐഹികവും പാരത്രികവുമായ വിജയത്തിലേക്കുക്കുള്ള വാതിലുകള്‍ തുറന്ന് തരും.

6. ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക. പലതരം ബന്ധങ്ങള്‍ കാത്ത് സൂക്ഷിക്കുന്നവരാണ് മനുഷ്യര്‍. എല്ലാ ബന്ധങ്ങളും അറ്റ്പോയികൊണ്ടിരിക്കുന്ന കാലമാണിത്. കുടുംബ ബന്ധങ്ങള്‍ വിശേഷിച്ചും. ഒന്നിച്ച് നില്‍ക്കല്‍ അപാര ശക്തിയാണ്. പൊട്ടിയ വൃണത്തിലേക്ക് ചലം കയറി വരാനും ദുര്‍ഗന്ധംവമിക്കാന്‍ എളുപ്പം. കെട്ടടത്തില്‍ വിള്ളലുണ്ടായാല്‍ പൊളിഞ്ഞ് വീഴും. കുടുംബം, സ്ഥാപനങ്ങള്‍, ചാരിറ്റി ട്രസ്റ്റുകള്‍, രാഷ്ട്രങ്ങള്‍ എല്ലാം തകരുന്നതിന്‍റെ തുടക്കം ബന്ധങ്ങള്‍ തകരുന്നതാണ്.

7. നന്മകള്‍ വര്‍ധിപ്പിക്കുക. ഹജ്ജ് ചെയ്യാന്‍ കഴിയാത്തവര്‍ മറ്റ് ധാരാളം സല്‍കര്‍മ്മങ്ങളനുഷ്ടിച്ച് നന്മയുടെ തൂക്കം വര്‍ധിപ്പിക്കുക. നമസ്കാരം, സദഖ, നോമ്പ് തുടങ്ങിയ ഉമ്മഹാതുല്‍ ഇബാദാത് (ആരാധനകളിലെ മാതാക്കള്‍) എന്ന് വിശേഷിപ്പിക്കപ്പെട്ട കര്‍മ്മങ്ങള്‍ ചൈതന്യവത്തായ രൂപത്തില്‍ നിര്‍വ്വഹിക്കുക. ഖുര്‍ആന്‍ പറയുന്നു: അതിനാല്‍, അണുത്തൂക്കം നന്മ ചെയ്തവന്‍ അത് കാണും. അണുത്തൂക്കം തിന്മ ചെയ്തവന്‍ അതും കാണും. ( 99:7,8 )

8. ബലി അറുക്കുക. കഴിവുള്ളവര്‍ക്ക് ഉളുഹിയ്യത്ത് നിര്‍ബന്ധമാണെന്ന് അഭിപ്രായപ്പെട്ട പണ്ഡിതനാണ് ഇമാം അബൂഹനീഫ. അത് പ്രബലമായ സുന്നത്താണെന്ന കാര്യത്തില്‍ പണ്ഡിതന്മാരെല്ലാം ഏകാഭിപ്രായക്കാരാണ്. ദുല്‍ഹജ്ജ് 10 ഈദ് നമസ്കാരം മുതല്‍ 13 പ്രദോശം വരെ ഇബ്റാഹീം നബിയുടെ ചര്യ പിന്‍പറ്റികൊണ്ട് ആട് മാട് ഒട്ടകത്തെ അറുക്കുന്നത് പ്രബലമായ സുന്നത്താണ്.

മദീനയിലായിരിക്കെ നബി (സ) എല്ലാ വര്‍ഷവും മൃഗത്തെ ബലി അറുത്തിരുന്നതായി ഇബ്നു ഉമര്‍ (റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാംസം മൂന്ന് ഓഹരിയക്കി വിതരണം ചെയ്യുക. ബലി അറുത്ത ആള്‍ക്ക്, പാവപ്പെട്ടവര്‍ക്ക്, സമ്മാനമായി ഓഹരി നല്‍കാം. ഖുര്‍ആന്‍ പറയുന്നു: ” …….ആ ബലിമാംസം നിങ്ങള്‍ തിന്നുക. പ്രയാസക്കാര്‍ക്കും പാവങ്ങള്‍ക്കും തിന്നാന്‍ കൊടുക്കുക. ( 22:28 )

9. ഈദ് നമസ്കാരത്തില്‍ പങ്കാളികളാവുക. പത്ത് ദിവസത്തെ നിരന്തരമായ ഇബാദത്തുകള്‍ക്ക് ശേഷം അല്ലാഹു നമുക്ക് ആഘോഷിക്കാനുള്ള അവസരം നല്‍കിയിരിക്കുന്നു. ഇസ്ലാമിക പരിധികള്‍ പാലിച്ച് കൊണ്ട് ഈ സുദിനം ആഘോഷിക്കുക. നബി (സ) യുടെ ഹജ്ജത്തുല്‍ വിദായില്‍ (വിടവാങ്ങല്‍ ഹജ്ജ്) നിര്‍വ്വഹിച്ച പ്രഭാഷണം കുടുംബവുമൊത്ത് വായിക്കുകയും അതില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കുകയും ചെയ്യുക.

10. അല്ലാഹുവിന് നന്ദി രേഖപ്പെടുത്തുക. സര്‍വ്വോപരി നമ്മെ സന്മാര്‍ഗ്ഗത്തിലാക്കിയ അല്ലാഹുവിന് ഈ സുദിനങ്ങളില്‍ മുകളില്‍ വിവരിച്ച പ്രകാരം ധാരാളമായി നന്ദി രേഖപ്പെടുത്തുക. ഖുര്‍ആന്‍ പറയുന്നു: “………..നിങ്ങളെ നേര്‍വഴിയിലാക്കിയതിന്‍റെ പേരില്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ മഹത്വം കീര്‍ത്തിക്കാനും അവനോട് നന്ദിയുള്ളവരാകാനുമാണ്.” ( 2:185 )