വിശുദ്ധ ഖുര്‍ആനോടുള്ള ബാധ്യതകള്‍

വിശുദ്ധ ഖുര്‍ആനോടുള്ള ബാധ്യതകള്‍
  • സെപ്റ്റംബർ 3, 2024
  • ഇബ്‌റാഹിം ശംനാട്

“Without execution, vision is just another word for hallucination”.  Mark V. Hurd

തൊഴിലിലൊ കച്ചവടത്തിലൊ മറ്റെന്ത് കാര്യങ്ങളിലായാലും അതിനോടുള്ള ബാധ്യതകള്‍ നിര്‍വ്വഹിക്കുമ്പോഴാണ് അതില്‍നിന്നും നമുക്ക് അനുഗ്രഹങ്ങള്‍ ലഭിക്കുക എന്നത് ഒരു പൊതുതത്വമാണ്. ആ പൊതുതത്വത്തെ ഖുര്‍ആനുമായി ബന്ധപ്പെടുത്തുമ്പോള്‍, ഖുര്‍ആനോടുള്ള ബാധ്യതകള്‍ നിര്‍വ്വഹിക്കുമ്പോഴാണ് അതില്‍നിന്നും നിരവധി അനുഗ്രഹങ്ങള്‍ ലഭിക്കുക. ഉമര്‍ ബിന്‍ ഖത്താബില്‍ (റ) നിന്നും ഉദ്ധരിക്കുന്ന ഒരു നബിവചനം അതാണ് വ്യക്തമാക്കുന്നത്: “നിശ്ചയം റസൂല്‍ (സ) പറഞ്ഞിരിക്കുന്നു: അല്ലാഹു ഖുര്‍ആന്‍ മുഖേന ചില സമൂഹത്തെ ഉയര്‍ത്തുകയും മറ്റു ചിലതിനെ താഴ്ത്തുകയും ചെയ്യം..”

ഖുര്‍ആനോടുള്ള ബാധ്യതകള്‍ നിര്‍വ്വഹിക്കുന്നവരെ അല്ലാഹു ഈ ലോകത്തും പരലോകത്തും ഉയര്‍ത്തുകയും അവരുടെ അന്തസ്സ് വര്‍ധിപ്പിക്കുകയും ചെയ്യുമ്പോള്‍ ഖുര്‍ആനോടുള്ള ബാധ്യതകള്‍ നിര്‍വ്വഹിക്കാത്തവരെ ഈ ലോകത്തും പരലോകത്തും അധ:പതിപ്പിക്കുകയും ഇകഴ്തുകയും ചെയ്യുമെന്നാണ് മുകളിലുദ്ധരിച്ച ഹദീസ് വ്യക്തമാക്കുന്നത്. അതിനാല്‍ ഖുര്‍ആനോടുള്ള ബാധ്യതകള്‍ എന്താണെന്ന് മനസ്സിലാക്കുകയും അത് നിര്‍വ്വഹിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

1. ഖുര്‍ആനിലുള്ള വിശ്വാസം
ഖുര്‍ആനോടുള്ള ബാധ്യതകളില്‍ പ്രഥമഗണനീയം, ഖുര്‍ആന്‍ ഒരു ദിവ്യഗ്രന്ഥമാണെന്നും അല്ലാഹു ജിബ്രീല്‍ മലക്ക് മുഖാന്തരം അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ) അവതരിച്ചുകൊടുത്തതാണെന്നും ഉറച്ച് വിശ്വസിക്കുക. അക്കാര്യത്തില്‍ ഒരു സംശയവും ഉണ്ടാവരുത്. “ഇതാണ് വേദപുസ്തകം. അതിലൊട്ടും സംശയമില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്കിതു വഴികാട്ടി.”2:2 എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയ കാര്യമാണ്.

അതിനാല്‍ ഖുര്‍ആന്‍ ദിവ്യഗ്രന്ഥമാണെന്ന് നാവ്കൊണ്ട് അംഗീകരിക്കുകയും ഹൃദയംകൊണ്ട് സത്യപ്പെടുത്തുകയും ചെയ്യലാണ് ഖുര്‍ആനോടുള്ള ഒരു വിശ്വാസിയുടെ പ്രഥമ ബാധ്യത. മുസ്ലിം ഉമ്മത്തിന്‍റെ ശ്രേഷ്ടതയും പ്രതാപവും നിലകൊള്ളുന്നത് ഖുര്‍ആന്‍ മുറുകെ പിടിക്കുന്നതിലൂടെയും അതിനോടുള്ള ബാധ്യതകള്‍ നിര്‍വ്വഹിക്കുന്നതിലൂടെയാണ്. കാരണം അത് സത്യവും അസത്യവും വേര്‍തിരിച്ച്കാണിച്ചുതരുന്ന, സന്മാര്‍ഗത്തിലേക്ക് നയിക്കുന്ന, മനസ്സിന് ആശ്വാസം പകരുന്ന, വിജയത്തിലേക്ക് ദിശ കാണിച്ചു തരുന്ന വഴികാട്ടിയാണ്.

2. ഖുര്‍ആന്‍ പാരായണം ചെയ്യല്‍
ഖുര്‍ആന്‍ ദിനേന പാരായണം ചെയ്യുകയാണ് അതിനോടുള്ള രണ്ടാമത്തെ ബാധ്യത. പ്രഭാതത്തില്‍ ആദ്യം വായിക്കുന്ന ഗ്രന്ഥം ഖുര്‍ആനായിരിക്കണം എന്ന നിഷ്കര്‍ഷം നല്ലതാണ്. അബൂ ഉമാമത്തില്‍ ബാഹിലി (റ) പറയുന്നു. നബി(സ) പറയുന്നതായി ഞാന്‍ കേട്ടു: നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യക. നിശ്ചയം അത് ഖിയാമത്തു നാളില്‍ ശിപാര്‍ശകനായി വരും. സഹാബിമാരും പുര്‍വ്വ കാല പണ്ഡിതന്മാരും ചുരുങ്ങിയ സമയത്തിനുള്ള ഖുര്‍ആന്‍ പാരായണം ചെയ്തു പൂര്‍ത്തിയാക്കാറുണ്ടായിരുന്നു.

ഖുര്‍ആനിന്‍റെ പാരായണത്തിന് വലിയ പ്രതിഫലമുണ്ട്. നബി തിരുമേനി അരുളുന്നു: ആരെങ്കിലും ഖുര്‍ആന്‍ പാരായണം ചെയ്താല്‍, അത് അന്ത്യദിനത്തില്‍ അയാള്‍ക്ക് ശിപാര്‍ശകനായി വരുന്നതാണ്. ഖുര്‍ആന്‍ പാരായണത്തിന് ഖിറാഅത്, തിലാവത്, തര്‍തീല്‍, തജ് വീദ് തുടങ്ങിയ തലങ്ങളുണ്ട്. ഖുര്‍ആനിലെ കേവലം ഒരു വാക്ക് ഉഛരിക്കുന്നതിന് ‘ഖിറാഅത്’ എന്നും വാക്കുകള്‍ പിന്തുടര്‍ന്ന ചേര്‍ത്ത് വായിക്കുന്നതിന് ‘തിലാവത്’ എന്നും അത് നിര്‍ത്തി നിര്‍ത്തി പാരായണം ചെയ്യുന്നതിന് ‘തര്‍തീല്‍’ എന്നും പരായണ നിയമങ്ങള്‍ പാലിച്ച് ശബ്ദഭംഗിയോടെ പാരായണം ചെയ്യുന്നതിന് ‘തജ് വീദ്’ എന്നും അറബിയില്‍ സാങ്കേതികമായി പറയുന്നു.

3. ഖുര്‍ആന്‍ ഹൃദയസ്ഥമാക്കല്‍
ഖുര്‍ആനിനോട് പുലര്‍ത്തേണ്ട മറ്റൊരു ബാധ്യതയാണ്, സാധിക്കുന്നവര്‍ അത് പൂര്‍ണ്ണമായൊ അതിന് കഴിയാത്തവര്‍ ഭാഗികമായൊ ഹൃദയസ്ഥമാക്കുന്നത് പുണ്യമുള്ള കാര്യമാണ്. ആയിശ(റ) ല്‍ നിന്ന് ഉദ്ദരിക്കപ്പെടുന്നു. നബി (സ) പറഞ്ഞു: ഖുര്‍ആന്‍ പാരായണം ചെയ്യകയും മനപ്പാഠമാക്കുകയും ചെയ്യന്നവന്‍ ആദരണീയരും ഉത്തമരുമായ മാലാഖമാരുടെ കൂടെയുള്ളത് പോലെയാണ്. ഖുര്‍ആന്‍ പാരായണം ചെയ്യകയും അതിനോട് ശക്തമായ ബന്ധമുണ്ടാക്കുകയും ചെയ്തവന് രണ്ട് പ്രതിഫലമുണ്ട്. ഖര്‍ആന്‍ അല്‍പം പോലും ഹൃദയസ്ഥമാക്കാത്ത മനസ്സിനെ നബി (സ) ആളൊഴിഞ്ഞ വീടിനോടാണ് ഉപമിച്ചിരിക്കുന്നത്.

4. ഖുര്‍ആനിനെ കുറിച്ച് ചിന്തിക്കല്‍
വിശുദ്ധ ഖുര്‍ആനിനെ കുറിച്ച് ചിന്തിക്കുക എന്നതാണ് നമ്മുടെ മറ്റൊരു ബാധ്യത. ഇക്കാര്യം ഖുര്‍ആന്‍ നിരവധി തവണ ഉണര്‍ത്തീട്ടുണ്ട്. അവയില്‍ ചിലത് ചുവടെ:
“അവര്‍ ഖുര്‍ആനെ സംബന്ധിച്ച് ചിന്തിക്കുന്നില്ലേ? അല്ലാഹു അല്ലാത്ത ആരില്‍ നിന്നെങ്കിലുമായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുധ്യങ്ങള്‍ കണ്ടത്തെുമായിരുന്നു.” 4:82
“നിനക്കു നാം ഇറക്കിത്തന്ന അനുഗൃഹീതമായ വേദപുസ്തകമാണിത്. ഇതിലെ വചനങ്ങളെപ്പറ്റി ഇവര്‍ ചിന്തിച്ചറിയാന്‍. വിവേകശാലികള്‍ പാഠമുള്‍ക്കോള്ളാനും.” 38:29
“അവര്‍ ഖുര്‍ആന്‍ ആഴത്തില്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? അതല്ല; അവരുടെ ഹൃദയങ്ങളെ താഴിട്ട് പൂട്ടിയിട്ടുണ്ടോ?” 47:25

അനസ് ഇബ്നു മാലിക്ക് (റ) പറഞ്ഞു: “ഒരാള്‍ പലപ്പോഴായി ഖുര്‍ആന്‍ ഓതിക്കൊണ്ടിരിക്കുന്നു. അയാള്‍ അത് ഗ്രഹിക്കുന്നില്ലെങ്കില്‍ ഖുര്‍ആന്‍ അയാളെ ശപിക്കുന്നു.” ചിന്തിക്കുക എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത് ഖുര്‍ആന്‍ സുക്തങ്ങളുടെ അര്‍ത്ഥം ഗ്രഹിക്കുക, അതിന്‍റെ ഉദ്ദേശ്യം മനസ്സിലാക്കുക, അതിലുള്ള വിധികള്‍ നിര്‍ധാരണം ചെയ്യുക എന്നതാണ്. ആയതുകള്‍ ഇറങ്ങിയ ചരിത്ര പാശ്ചാതലം, അത് നല്‍കുന്ന സന്ദേശം, ആയതുകളുടെ പരസ്പര ബന്ധങ്ങള്‍ ഇതെല്ലാം മനസ്സിലാക്കുന്നതിലൂടെ ഹൃദയത്തിന് സമാധാനവും, ആശ്വാസവും ലഭിക്കുകയും സങ്കടവും വ്യഥയും ഇല്ലാതാവുകയും ചെയ്യും.

5. പ്രയോഗവല്‍ക്കരണം
മുകളില്‍ പറഞ്ഞ ബാധ്യതകളെല്ലാം നിര്‍വ്വഹിക്കുന്നതിന്‍റെ പിന്നിലെ ഉദ്ദേശ്യം ഖുര്‍ആനിന്‍റെ ജീവിക്കുന്ന മാതൃകകളാവുക എന്നതാണ്. മുകളില്‍ വിവരിച്ച ബാധ്യതകള്‍ ഏറെക്കുറെ എല്ലാം മുസ്ലിംങ്ങളും നിര്‍വ്വഹിക്കാറുണ്ടെങ്കിലും, ഖുര്‍ആനിന്‍റെ സന്ദേശങ്ങള്‍ ജീവിതത്തില്‍ പ്രയോഗവല്‍ക്കരുന്നതില്‍ അക്ഷന്തവ്യമായ അപരാഥമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മുസ്ലിം ഉമ്മത് നേരിടുന്ന ഏറ്റവും വലിയ വെല്ലുവളിയാണ് ഖുര്‍ആന്‍റെ പ്രയോഗവത്കരണം.

വ്യക്തിതലത്തിലും കുടുംബത്തിലും സമൂഹത്തിലും രാഷ്ട്രത്തിലും എല്ലാം ഖുര്‍ആന്‍ പ്രാവര്‍ത്തികമാക്കുമ്പോഴാണ് അല്ലാഹു ഒരു സമൂഹത്തെ ഉന്നതിയിലേക്കത്തെിക്കുക. അല്ലെങ്കില്‍ ഗ്രന്ഥം ചുമക്കുന്ന കഴുതകളെ പോലെ അധ:പതിക്കുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കീട്ടുണ്ട്. ഖുര്‍ആനും തിരുസുന്നത്തും പ്രാവര്‍ത്തികമാക്കുക എന്നത് മുസ്ലിംങ്ങളുടെ ജീവിതാഭിലാഷമാണ്. അതിന് വേണ്ടി അവര്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കാറുണ്ട്. “അല്ലാഹുവെ ഖുര്‍ആനും സുന്നത്തുമനുസരിച്ച് ഞങ്ങളെ ജീവിപ്പിക്കുകയുവും ഈമാനോടും തൗബയോടും കൂടി ഞങ്ങളെ മരിപ്പിക്കുകയും ചെയ്യേണമെ”.

6. സ്വഭാവമായി സ്വീകരിക്കുക
ഖുര്‍ആന്‍റെ പ്രയോഗവല്‍ക്കരണത്തില്‍ പ്രധാനം അത് പ്രസരിപ്പിക്കുന്ന ഉന്നതമായ സ്വഭാവവും മൂല്യങ്ങളും തങ്ങളുടെ സ്വഭാവത്തിന്‍റെ മാതൃകയായി സ്വീകരിക്കുക എന്നതാണ്. പ്രവാചകന്‍റെ സ്വഭാവസവിശേഷതകളെ കുറിച്ച് അന്വേഷിച്ചപ്പോള്‍, പ്രിയതമ ആയിശ (റ) പറഞ്ഞു: അവരുടെ സ്വഭാവം ഖൂര്‍ആന്‍ ആയിരുന്നു. ഖുര്‍ആന്‍റെ ജീവിക്കുന്ന മാതൃകയായിരുന്നു പ്രവാചകന്‍. ആ മാതൃക ഒരോ മുസ്ലിമും പിന്‍പറ്റാന്‍ ബാധ്യസ്ഥനാണ്.

7. ഖുര്‍ആനിന്‍റെ പ്രബോധനവും പ്രചാരണവും
ഈ കാലഘട്ടത്തില്‍ നാം നിര്‍വ്വഹിക്കേണ്ട സുപ്രധാനമായ ഉത്തരവാദിത്വമാണ് ഖുര്‍ആനിന്‍റെ പ്രബോധനവും പ്രചാരണവും. സകല മനുഷ്യരുടേയും മാര്‍ഗദര്‍ശനത്തിനായി ഒടുവില്‍ അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. അത്കൊണ്ട് തന്നെ അത് ഒരാവര്‍ത്തി വായിച്ചുനോക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് എല്ലാ മനുഷ്യരുടെയും ബാധ്യതയാണ്. സ്വന്തം കുടുംബത്തില്‍ നിന്ന് തുടക്കം കുറിച്ചു അത് നമുക്ക് ചുറ്റുമുള്ള സഹജീവികളിലേക്ക് പകര്‍ന്ന് കൊടുക്കേണ്ടതാണ്. ഇതിനായി പ്രിന്‍റെ് കോപ്പികള്‍, വെബ്സൈറ്റുകള്‍, പരിഭാഷകള്‍, ഖുര്‍ആന്‍ പഠനവേദികള്‍ തുടങ്ങിയ മാര്‍ഗങ്ങളെല്ലാം അവലംബിക്കാം. നിങ്ങള്‍ എന്നില്‍ നിന്ന് ഒരു സൂക്തമെങ്കിലും എത്തിക്കൂ എന്ന പ്രവാചക കല്‍പന നടപ്പാക്കൂ. മുകളില്‍ പറഞ്ഞ 7 കാര്യങ്ങളും സാധ്യമായ അളവില്‍ നിര്‍വ്വഹിക്കാന്‍ നമുക്ക് പരിശ്രമിക്കാം.

8. ഖുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കല്‍
വലിയൊരു പുണ്യമാണ് താന്‍ ചെയ്യുന്നതെന്ന വിചാരത്തില്‍, അല്ലെങ്കില്‍ ഇസ്ലാമിക സംസ്കാരത്തിന്‍റെ ഭാഗമാണെന്ന മിഥ്യാധാരണയില്‍, വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോഴും ജോലി ചെയ്യുമ്പോഴുമൊക്കെ ചിലര്‍ ഖുര്‍ആന്‍ പാരായണം,അതില്‍ ശ്രദ്ധിക്കാതെ, മൊബൈലിലൂടെയും മറ്റു ഉപകരണങ്ങളിലൂടെയും കേള്‍ക്കല്‍ പതിവാണ്. ഇത് അല്ലാഹു കര്‍ശനമായി വിലക്കിയ കാര്യമാണ്. അക്കാര്യം ഖുര്‍ആന്‍ വ്യക്തമാക്കിയത് ഇങ്ങനെ: “ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ നിങ്ങളത് ശ്രദ്ധയോടെ കേള്‍ക്കുകയും മൗനം പാലിക്കുകയും ചെയ്യക. നിങ്ങള്‍ക്ക് കാരുണ്യം കിട്ടിയേക്കാം.” 7:204